ഒറ്റപ്പാലം: നാടാകെ ഫുട്ബോൾ ഫ്ലക്സ് ബോർഡുകൾ, നീക്കംചെയ്യണമെന്നു പോലീസ്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം പോലീസ് ഉത്തരവിറക്കി.
ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വർഷകാലത്തു ബോർഡുകൾ മറിഞ്ഞുവീണ് അപകടം സംഭവിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് നടപടി. രണ്ടുദിവസത്തിനകം ബോർഡുകൾ നീക്കംചെയ്യണം. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കും. പൊതു ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകളും മറ്റു പരസ്യബോർഡുകളും സ്ഥാപിക്കാൻ പാടില്ലെന്ന ഹൈക്കോടതിവിധി മുൻനിർത്തിയാണ് പോലീസ് നടപടി.
ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ റോഡിന്റെ ഇരുവശങ്ങളും ഫുട്ബാൾ ആരാധകരുടെ ബോർഡുകൾ കൈയടക്കിയിരിക്കുകയാണ്. പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിലും ഇതുതന്നെയാണ് അവസ്ഥ. ഉൾനാടൻ ഗ്രാമങ്ങളിൽപോലും കൂറ്റൻ ബോർഡുകൾ ഇഷ്ട ടീമുകൾക്കുവേണ്ടി ആരാധകർ ഉയർത്തിയിട്ടുണ്ട്. ഇത്തരത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ബോർഡുകൾ കനത്ത മഴയിലും കാറ്റിലും മറിഞ്ഞുവീഴാനുള്ള സാധ്യത നിലനിൽക്കുന്നു. ഇതുവഴി അപകടം സംഭവിക്കുമെന്നു പോലീസ് ചൂണ്ടിക്കാണിക്കുന്നു.